Thursday, 6 October 2016

ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി



ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി 🌎
• മനുഷ്യ ജീവിതത്തിനു നദികള്‍ക്കുള്ള പ്രാധാന്യം ഈ അടുത്തായി നമ്മള്‍ അനുഭവിച്ചറിഞ്ഞത് ചെന്നൈയില്‍ നിന്നാണ്. ഓരോ നീര്‍ച്ചാലുകളും, ഓരോ കൈത്തോടുകളും, ഓരോ നദിയും നമ്മുടെ ആവാസവ്യവസ്ഥയില്‍ കൈത്താങ്ങുമായി നിലകൊള്ളുന്നതിനെ കാണാതെ പോവുന്നതില്‍ നിന്ന് ജന്മമെടുക്കുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്ന വരുംകാല ചരിത്രമാവരുത് നമ്മുടെതെന്നു കണ്ണില്‍കുത്തി പറഞ്ഞു തന്ന ചെന്നൈ ദുരന്തം.
• ആമസോണ്‍ : അളവ് കൊണ്ട് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു നദി.
ഇത് നദിയോ അതോ മിസിസിപ്പി നദിയിലുള്ളതിനേക്കാള്‍ പതിനൊന്നിരട്ടി വെള്ളം നിറഞ്ഞു കിടക്കുന്ന, സൌത്ത് അമേരിക്കയുടെ നാല്പത് ശതമാനം വ്യാപിച്ചുകിടക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു കടലോ?
മെഡിറ്ററെനിയന്‍ പോര്‍ട്ടില്‍ നിന്നും അറ്റ്‌ലാന്റിക്‌ സമുദ്രം വഴി ആമസോണിലൂടെ ബ്രസീലിലെ ട്രോംബെട്ടാസിലേക്ക് പോയ ഒരു യാത്രയില്‍ നിന്നാണ് ആമസോണ്‍ നദി നേരിട്ടനുഭവിച്ചറിയുന്നത്.
മഴക്കാടിന്‍റെ സൌന്ദര്യത്തിനു അതിരില്ലായെന്നറിഞ്ഞ ഒരേയൊരു യാത്ര. ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന നദിയിലൂടെ കപ്പല്‍ ഗതാഗതം വളരെ ശ്രമകരമായ ഒരു കാര്യമാണ്.
പലയിടങ്ങളിലും നദി ഇടുങ്ങിയതും അല്പം റൂട്ട് തെറ്റിയാല്‍ കരയില്‍ കയറിപ്പോവുന്ന സാഹചര്യവുമാണ്. അതേ സമയം ചിലയിടങ്ങള്‍ കടല്‍ പോലെ വിശാലവും.
പെട്ടെന്ന് കാണുന്ന ഒരാള്‍ താന്‍ കടലില്‍ എത്തിയോ എന്ന് സംശയിക്കുകയും ചെയ്യും.
ഒരു നദിയുടെ ചരിത്രവും, ആ ചരിത്രത്തിനെ അറിയാന്‍ ഭാഗ്യമായ ഒരു യാത്രയും അതിലൂടെ അവലംബിതമാവുന്ന അറിവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം.
ഇത് യാത്രാവിവരണമല്ല.
• ഉയര്‍ന്ന ജലവിതാനമുള്ള വേളകളില്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ചേരുന്ന ആമസോണ്‍ അഴിമുഖത്തിനു 300 മൈല്‍ വീതിയുണ്ടാകും.
ഓരോ ദിവസവും 500 billion cubic feet ജലം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ആമസോണില്‍ നിന്ന് ഒഴുകിയെത്തുന്നു.
അതായത് ന്യുയോര്‍ക്ക്ര് നഗരത്തിന് ഒന്‍പത് വര്‍ഷത്തേക്ക് ആവശ്യമുള്ള ജലം ഒരൊറ്റദിവസം ആമസോണ്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ കൊണ്ടിറക്കിവിടുന്നുണ്ട്.
കടലിലേക്കുള്ള അതിശക്തമായ ഒഴുക്കില്‍ 125 മൈല്‍ വരെ ആമസോണ്‍ ജലം ഉപ്പുവെള്ളവുമായി കൂടിക്കലരാതിരിക്കും.
പതിനഞ്ച് മില്ല്യൺ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാഗ് കോങ്ഗോ നദിസിസ്റ്റത്തിന്‍റെ ഭാഗമായി ആമസോണ്‍ പടിഞ്ഞാറോട്ട് ഒഴുകിയെന്നു ഒരു ചരിത്രാനുമാനം ഉണ്ട്.
അന്ന് ഭൂഖണ്ഡങ്ങള്‍ യോജിച്ചു നിന്നിരുന്ന Gondawana യുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നായിരുന്നു ഇതിന്‍റെ ഒഴുക്ക്.
സൌത്ത് അമേരിക്കന്‍ ഭൂഫലകവും നാസ്ക ഭൂഫലകവും കൂട്ടിയിടിച്ചു ആന്ദസ് പര്‍വ്വതനിരകള്‍ രൂപപ്പെട്ട വേളയില്‍ ബ്രസീലിയന്‍ ഗയാന അടിത്തട്ടുകളുടെ ബന്ധനരീതിയുലുള്ള കവചം നദിയുടെ ദിശയും ദിക്കും മാറ്റിയെടുത്തതിന്‍റെ ഒടുവിലത്തെ രൂപമാണ് നമ്മള്‍ ഇന്ന് കാണുന്ന ആമസോണ്‍.

• ചില നദികള്‍ പ്രാദേശികമായി അറിയപ്പെടുന്നതും, തദ്ദേശീയമായ ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതുമായിരിക്കും.
എന്നാല്‍ ഒരു നദി അതിന്‍റെ വലുപ്പം കൊണ്ടും അതിനോടനുബന്ധിചുള്ള വന്യമേഖലയിലെ ജീവജാലങ്ങളെക്കൊണ്ടും ഈ ഭൂഗോളത്തിന്‍റെ ജീവല്‍ പ്രതിഭാസത്തിനുരക്തയോട്ടമായി
നിലകൊള്ളുന്നതാണ് ആമസോണ്‍ വേറിട്ട്‌ നില്‍ക്കാനുള്ള കാരണം.
• ഒരു നദിയെ അതിന്‍റെ ഭീമമായ വലുപ്പം കൊണ്ട് ‘കടല്‍’ നദി എന്ന് വിളിക്കാമെങ്കില്‍ ആ സവിശേഷത ആമസോണ്‍ നദിക്ക് മാത്രം അവകാശപ്പെട്ടതാണ്.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയായ ‘ആമസോണ്‍’ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയെന്നറിയപ്പെടുന്നു.
നിത്യ ഹരിത മഴക്കടുകളിലൂടെ 6400 കിലോമീറ്റര്‍ ഒഴുകുന്ന ആമസോണ്‍, പെറുവിലെ നെവാഡൊ മിസീമിയിൽ നിന്ന് ഉദ്ഭവിച്ച് ബ്രസീലിൽ വച്ചാണ് അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ ചേരുന്നത്.
കൊളംബിയ അടക്കം 3 രാജ്യങ്ങളിലൂടെ ഇത് കടന്നു പോകുന്നുണ്ട്.
ബ്രസീൽ, പെറു എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്,
വെനിൻസ്വല, കൊളംബിയ, ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ നിന്നായി ഇതിലേക്ക് പോഷകനദികൾ വന്നുചേരുന്നു.
നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈൽ) ആയി മാറുന്നു.
ഈ ഒരു കാരണത്താലാണ് ഇതിനെ കടല്‍ നദിയെന്നു വിളിക്കുന്നത്‌.
• ആമസോണിലൂടെ വലിയ കപ്പലുകള്‍ക്ക് മാനുസ് വരെ സഞ്ചരിക്കുവാൻ കഴിയും, അതായത് അഴിമുഖത്ത് നിന്ന് 1,500 കി.മീ (930 മൈൽ) ഉള്ളിലോട്ട്.
3,000 മുതൽ 9,000 ടൺ ഭാരവും 5.5 മീറ്റർ ആഴവും വരുന്ന ചെറിയ നൗകകൾക്ക് പെറുവിലെ ഇക്വിറ്റോസ് വരെ പോകുവാനും സാധിക്കുന്നു,
ഇത് സമുദ്രത്തിൽ നിന്ന് 3,600 കി.മീ (2,240 മൈൽ) ദൂരെയാണ്‌.
ലോകത്തുള്ള ജൈവ സ്പീഷീസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്നു.
വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈൽ) വിസ്തൃതിയുള്ള ഇത് ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്‌.
• വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മൽസ്യങ്ങൾ ധാരാളം ഇതിലുണ്ട്.
മറ്റുള്ള ജന്തുക്കളെയും മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികൾ. കുറച്ച് സ്പീഷിസുകൾ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതൽ ഇനവും മറ്റ് മൽസ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌.
ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനക്കൊണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.
• ലോകത്തിലുള്ള ശുദ്ധജലത്തിന്‍റെ ഇരുപത് ശതമാനവും ആമസോണ്‍ നദിയിലാണ്.
അതുകൊണ്ട് തന്നെ ജീവജാലങ്ങള്‍ ഇതില്‍ എത്രത്തോള൦ ഇവിടെയുണ്ടെന്നും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുവെന്നും നമുക്ക് ചിന്തിക്കാം.
അതേ പോലെ ലോകത്തിലെ മഴക്കാടുകളുടെ അമ്പതു ശതമാനവും ആമസോണ്‍ കൈയ്യടക്കിയിട്ടുണ്ട്.
6.7 million ചതുരശ്ര കിലോമീറ്ററില്‍ 400 ബില്ല്യൺ മരങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
ഈ മരങ്ങളിലൂടെയാണ് ലോകത്തിലെ ഇരുപത് ശതമാനത്തോളം ഒക്സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
ഇത് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടാന്‍ ഇതേക്കാള്‍ നല്ല ഒരു കാരണം വേറെയുണ്ടാവേണ്ടതില്ല.
അതേ സമയം ഈ മഴക്കാടുകള്‍ 90 - 140 trillion tons കാര്‍ബണ്‍ വഹിക്കുന്നുമുണ്ട്.
ഒരു വര്‍ഷത്തില്‍ നമ്മള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്തിന്‍റെ മൂന്നോ നാലോ ഇരട്ടി എന്നര്‍ത്ഥം.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്ക്‌ അനുഗ്രഹമാവുന്ന ആമസോണിനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്.
• ആമസോണ്‍ മഴക്കാടുകളില്‍ മുവ്വയിരത്തോളം കാന്‍സറിനെതിരെയുള്ള മരുന്നുകള്‍ ഇതേവരെ കണ്ടെത്തിയിരിക്കുന്നു. ആമസോണ്‍ നശിച്ചാല്‍ ഭൂമിക്ക് കാന്‍സര്‍ പിടിച്ച അവസ്ഥയിലാവും.
താപനില ഉയരുന്നതും മനുഷ്യരുടെ വനവിഭവ ചൂഷണവും പതുക്കെയുള്ള വനനശീകരണത്തിന്‍റെ മുന്നറിയിപ്പുമായി ഉയര്‍ന്നുവന്നു തുടങ്ങി.
താപനില വര്‍ഷത്തില്‍ മൂന്ന് ഡിഗ്രി കൂടിയാല്‍ മതി.
ആമസോണിന്‍റെ നാശം അതിവേഗത്തിലാവും.
• ലോകത്തുള്ള ജീവജാലങ്ങളില്‍ പത്തു ശതമാനത്തോളം ആമസോണിന്‍റെ വകയാണ്.
1500 വിവിധ തരത്തിലുള്ള പക്ഷി വര്‍ഗങ്ങള്‍, നാല്‍പതിനായിരം തരത്തിലുള്ള മരങ്ങള്‍, 2.5 trillion വൈവിധ്യമാര്‍ന്ന ഷഡ്പദങ്ങള്‍, പത്തു മില്ലിയനില്‍ കൂടുതല്‍ വൈവിധ്യമുള്ള ജന്തു ജീവികള്‍, കൂടാതെ ഭക്ഷ്യയോഗ്യമായ മൂവ്വായിരത്തോളം പഴവര്‍‍ഗങ്ങളും ഇവിടെയുണ്ട്.
മഴക്കാടുകള്‍ക്കിടയിലൂടെ മഴ ഭൂമിയിലേക്ക് വന്നെത്താന്‍ പലയിടങ്ങളിലും പത്തു മിനിറ്റ് എടുക്കും. അതി നിബിഡമായ കാടിനാല്‍ ഭൂമി ചൂടിത്തന്ന ഹരിത കുടകള്‍ എത്രത്തോളം അനുഗ്രഹീതമാണെന്നോര്‍ക്കുക.
• പുറംലോകവുമായി ബന്ധമില്ലാത്ത ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങൾ ഉള്ളത് ആമസോൺ വനമേഖലയിലാണെന്ന് കരുതപ്പെടുന്നു.
77ലധികം ഇത്തരം ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആമസോണ്‍ നിവാസികളില്‍ 170ല്‍ പരം ഭാഷയുണ്ട്.
ചെറുതും വലുതുമായ ഗ്രൂപ്പുകളായി തിരിഞ്ഞു വേട്ടയാടിയും, കൃഷി ഉപജീവനമാക്കിയുമാണ്‌ ആമസോണ്‍ നിവാസികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്.
Caverna da Pedra Pintada യില്‍ നിന്നുള്ള പുരാവസ്തു ശാസ്ത്ര തെളിവ് പ്രകാരം 11,200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ മേഖലയില്‍ മനുഷ്യവാസം ആരംഭിച്ചത്.
• യുറോപ്പില്‍ നിന്ന് ആദ്യമായി ഒരാള്‍ ആമസോണില്‍ യാത്ര ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് 1542ല്‍ യാത്ര ചെയ്ത Francisco de Orellana യുടെ പേരിലാണ്
ആമസോണ്‍ നദിക്കടിയിലൂടെ മറ്റൊരു ഭൂഗര്‍ഭ നദി ഒഴുകുന്നത് ഈ അടുത്ത കാലത്താണ് കണ്ടു പിടിച്ചത്.
"Rio Hamza."
ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് 'റിയോ ഹംസ' ഒഴുകുന്നത്.
പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് .
ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും '80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്.
• എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളം ഈ നദിയിലൂടെ ഒഴുകിപ്പോവുന്നു.
ആക്രെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ പതിക്കുന്നു.
റിയോ ഡി ജനൈറോയിലെ ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കല്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ കോഴിക്കോട്
കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ കണ്ടെത്തലാണ് ഇതിന്‍റെ പിന്നില്‍.
അദ്ധേഹത്തോടുള്ള ബഹുമാനാര്‍ഥം, 'റിയോ ഹംസ നദി' എന്ന് ഇതിനെ നാമകരണം ചെയ്തു.
40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്‌ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസ.
• River Rio Negro വും River Solimos ഉം മനോസില്‍ ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന കാഴ്ചയാണ്. രണ്ടു നദികള്‍ കൂടിച്ചേരുന്ന സ്ഥലത്ത് രണ്ടും രണ്ടായിത്തന്നെ നിലനില്‍ക്കുന്നതാണ് ഇതിനു കാരണം.
ഈ രണ്ടു പോഷക നദികളിലെ താപനിലയിലെ വ്യത്യാസവും, ജല സാന്ദ്രതയും, ഒഴുക്കിന്‍റെ വേഗതയും കാരണം രണ്ടും രണ്ടായിത്തന്നെ കാണാം.
River Rio Negro മണിക്കൂറില്‍ രണ്ടു കിലോമീറ്റര്‍ വേഗത. താപനില 28°C. River Solimos മണിക്കൂറില്‍ നാല് മുതല്‍ ആറു കിലോമീറ്റര്‍ വേഗത, താപനില 22°C. കാറ്റും അടിയൊഴുക്കും വ്യത്യസ്തമായ സാന്ദ്രതയും സങ്കലിതമാവുമ്പോള്‍ ഈ വിഭജന രേഖ ഉപരിതലത്തില്‍ കാണുന്നത് പോലെയല്ല.
കൂടിച്ചേരലിന്‍റെ തോത് തിരിച്ചറിയുന്നത് ജലത്തിന്‍റെ സാന്ദ്രത ഓരോ നോട്ടിക്കല്‍ മൈലിലും വ്യത്യാസപ്പെടുന്നതിനു അനുസരിച്ചായിരിക്കും.
ജല നൌകകളുടെ യാത്രയില്‍ ഉണ്ടാകുന്ന താഴ്ചയും ഇതിനോടനുബന്ധിച്ച് വ്യത്യാസപ്പെടുന്നു.
• ആമസോണ്‍ മഴക്കാടുകളിലെ ഓരോ മരങ്ങള്‍ക്കും വളരാന്‍ ആവശ്യമായ പ്രകൃതി വളം ലഭിക്കുന്നത് ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും ആയിരത്തി അറനൂര്‍ മൈല്‍ ദൂരെവരെ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലൂടെ കാറ്റില്‍ പറന്നു പോകുന്ന പൊടിപടലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫോസ്‌ഫറസില്‍ നിന്നാണെന്നു നിങ്ങള്‍ അറിയുമ്പോള്‍ അവിശ്വസനീയമായി തോന്നും.
മഴക്കാടുകളുടെ 56% വളമിടല്‍ കാറ്റിലൂടെ പ്രകൃതി നിര്‍വ്വഹിക്കുകയാണിവിടെ.
ഓരോ വര്‍ഷവും ശരാശരി 182 million tons പൊടിപടലങ്ങള്‍ സഹാറയില്‍ നിന്നും ആമസോണില്‍ വന്നെത്തുന്നതായി നാസയുടെ CALIPSO satellite ഇതേവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
മാറിവരുന്ന കാലാവസ്ഥയിലെ മഴയും വെള്ളപ്പൊക്കവും കഴുകി ഒഴിവാക്കുന്ന ഫോസ്‌ഫറസ് തുടര്‍ന്നു വരുന്ന കാറ്റില്‍ നിന്ന് സഹാറയില്‍ നിന്ന് ആമസോണില്‍ പകരം വെച്ച് കൊടുക്കുന്ന ഒരു പ്രകൃതി പ്രതിഭാസം ഭൂമിയെ സ്കാന്‍ ചെയ്യുന്ന CALIPSO യുടെ Laser range finder വീക്ഷിക്കുന്നു.
• വെള്ളപ്പൊക്കക്കെടുതികള്‍, നദികള്‍ കരകവിഞ്ഞൊഴുകുന്നതിന്‍റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങള്‍ തുടങ്ങി ജലം കൊണ്ട് മുറിവേറ്റു ജീവിക്കുന്ന മനുഷ്യവേദനകളില്‍ ആമസോണ്‍ ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹമായി ഒഴുകിയെത്തുന്നു.
• പ്രകൃതിയുടെ സംരക്ഷണ ഭിത്തിയാണ് നദികളും മഴക്കാടുകളും. ആരോഗ്യകരമായ ഒരു ഭൂമുഖം നിലനിര്‍ത്താന്‍ നമുക്കിതില്ലാതെ കഴിയില്ല. അതെ, കാടും ഒരു രാജ്യമാണ്.
നമ്മുടെ ജീവശ്വാസമൂല്യം കാത്തു സൂക്ഷിക്കുന്ന ഹരിതാമൃത സൌന്ദര്യം. അവിടെയാണ് ഈ നദിയെ അതിന്‍റെ ഹൃദയത്തിലൂടെയുള്ള ഒരു യാത്രയിലൂടെ ഞാന്‍ തൊട്ടറിഞ്ഞത്.
ഒരു നദിക്ക് ഓരോ മേഖലയിലും മാറി മാറി വരുന്ന മുഖങ്ങള്‍.
ചിലപ്പോള്‍ ശാന്തമായി ഒഴുകുകയും, കൈവഴികളിലൂടെ കാടിന്‍റെ വന്യതയിലേക് കയറിപ്പോവുന്നതുമായ കാഴ്ച. ചിലപ്പോള്‍ കടല്‍ പോലെ വിതാനിച്ചു അറ്റം കാണാതെയുള്ള യാത്ര.
കപ്പല്‍ യാത്ര തുടരുമ്പോള്‍ കരയില്‍ നിന്ന് കൈവീശി കാണിക്കുന്ന അമ്മയും കുഞ്ഞുങ്ങളും,
കപ്പലിനോടൊപ്പം യാത്ര തുടര്‍ന്ന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ചോദിക്കുന്ന ബോട്ടുകാര്‍.
മരപ്പലക കൊണ്ട് വീട് കെട്ടി താമസിക്കുന്ന ഏതൊരു കുടുംബവും എന്തെങ്കിലും കിട്ടുന്നത് വരെ ബോട്ടുമായി പിന്തുടരും.
ചിലപ്പോള്‍ നൂറു കണക്കിന് മൈലുകളോളം വൈദ്യുതിയോ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ഒരു സൌകര്യങ്ങളോ ഇല്ലാത്ത ആദിവാസ ജീവിതം നയിക്കുന്ന ജനങ്ങളെ കാണാം.
പൈലറ്റ്‌ പറയുമായിരുന്നു, ഭാഗ്യം അവിടുത്തെ കുട്ടികള്‍ക്കൊന്നും സ്കൂളില്‍ പോകേണ്ടെന്ന്.
വടികളില്‍ മത്സ്യം കുത്തിപ്പിടിച്ചും കായ്കനികള്‍ തിന്നും ചെറു മൃഗങ്ങളെ വേട്ടയാടിയും ജീവിക്കുന്നവര്‍.
ഒരു മനുഷ്യനോളം വലുതാവുന്ന നദി ഡോള്‍ഫിനുകള്‍, ഭീമാകാരമായ മുതലകള്‍, കടല്‍ നദിയില്‍ എല്ലായിടത്തും ഒരേ പെലെയല്ല ജലപ്രവാഹം, ചിലയിടങ്ങളില്‍ തെളിഞ്ഞ വെള്ളം, ചിലയിടങ്ങളില്‍ പൊടുന്നേനെ പെയ്യുന്ന മഴയില്‍ കരയിടിഞ്ഞു കുതിരുന്ന മഞ്ഞ പ്രവാഹം.
ആയിരത്തി ഒരുനൂര്‍ പോഷകനദികളുള്ള ഒരേയൊരു ആമസോണ്‍.
അതില്‍ പതിനേഴോളം നദികള്‍ക്ക് ആയിരം മൈലുകളില്‍ കൂടുതല്‍ നീളം.
ഒരേ സമയം ജീവന്‍റെ ഖനിയും, ചരിത്രവും, ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹവുമാവുന്നു ആമസോണ്‍.
[നന്ദി ..എഴുതിയ വ്യക്തിക്ക് ]

എന്താണ് CBSE എന്താണ് ICSE ? കുട്ടിയെ എവിടെ ചേർക്കണം?

എന്താണ് CBSE എന്താണ് ICSE ? കുട്ടിയെ എവിടെ ചേർക്കണം?
വളരെ സങ്കടം തോന്നുന്നു.
അത് കൊണ്ടാണ് സത്യം ഇനിയെങ്കിലും പൊതു ജനം അറിയണം എന്ന ആഗ്രഹത്തോടെ ഈ പോസ്റ്റ് തയ്യാറാക്കിയത്.
അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ. ചെലവ് കൊക്കിലൊതുങ്ങുന്നില്ല. എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം. അതു മതി. LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലും ഒക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ !!! ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും. നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത്...
അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾ ഫോം ചോദിച്ചു. അറിയില്ല എന്ന് മറുപടി. CBSE എന്നാൽ Central Board of Secondary Education എന്നും ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടി കിട്ടിയില്ല. അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല... അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് "In India, high school is a grade of education from Standards IX to X. Standards IX and X are also called Secondary School. Usually, students from ages 14 to 17 study in this section. These schools may be affiliated to national boards (like CBSE, ISC, and NIOS) or various state boards." സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം. അപ്പോൾ പിന്നെ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ? അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും. സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കൂ... ദോഷം മാത്രം പറയരുതല്ലോ ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ കൊടുത്താൽ മതിയാവും.
അപ്പോൾ പിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ? ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം? യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക. ബാക്കി സ്കൂളിന്റെ ലാഭം. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ.. ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ. സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ.സ്കൂൾ ബസിലെ യാത്രക്ക് മാസം പെറുക്കണം നൂറിന്റെ നോട്ടുകൾ പലത്...അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !!
കേരള സിലബസിൽ എങ്ങനെയാണ്
കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെ ആണ് ഈ പരക്കം പാച്ചിൽ എന്നതാണ്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ്. നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും. അഡ്മിഷൻ ഫീസോ, മാസ ഫീസോ, വാർഷിക ഫീസോ ഇല്ല. യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം. ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു് ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല. അതായത് ഒരു ചെരുപ്പിന്റെയോ, ബാഗിന്റെയോ, ഷർട്ടിന്റെയോ ചെലവു പോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം !!!
കേരള സിലബസ് മോശമല്ലേ ?
2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും. പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല. അല്ലെങ്കിലും അങ്ങനെയാണല്ലോ നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തു വന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ...
പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും. ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെ കണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും. പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും. ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും. ഇത് വായിച്ച പടി വിശ്വസിക്കേണ്ട അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ... പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ...
കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത്?
ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത്.
2016 ഓടെ ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പുതിയ പുസ്തകങ്ങളെത്തി. അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി. വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത്..... ഇതും വായിച്ച പടി വിശ്വസിക്കേണ്ട പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ...
വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ... ഇനിയെങ്കിലും പൊതു ജനം സത്യം മനസ്സിലാക്കട്ടെ. ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം. മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം.
നമ്മളിൽ പലരും, ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം. സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തത്രപ്പാടിൽ ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ് എത്തുന്നു എന്ന് ഉറപ്പു വരുത്താം. തെറ്റിധാരണകൾ മാറട്ടെ.. സകലർക്കും നന്മ വരട്ടെ..
കടപ്പാട്