Tuesday, 3 May 2016

എന്റെ ഗൾഫ്‌ യാത്രയിൽ ..............


പുലര്‍ച്ചക്കാണ് ഫ്ലൈറ്റ് .. വീട്ടിനു പുറത്തിറങ്ങി വീടിൻറെ ഭംഗി ഒരിക്കൽ കൂടി നോക്കി. ഇനി ഇങ്ങേനെ കാണാനാവില്ലല്ലോ. കണ്ണുകൾ നിറഞ്ഞു.
തിരിച്ച് പോകുന്നത് ആലോചിക്കുമ്പോള്‍ തന്നെ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നുന്നുണ്ട് .
എഴുന്നേറ്റ് അകത്തേക്ക് ചെന്നപ്പോള്‍
ഭാര്യ വീട്ടിലേക്ക് വിളിക്കുന്ന തിരക്കിലാണ് .
പുറത്തേക്കിറങ്ങിയപ്പോള്‍ പെങ്ങന്‍മ്മാരുംകുട്ടികളും എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ് .
ഉപ്പ എന്തോ ആവശ്യത്തിന് രാവിലെ പോയതാണ് ഇത് വരെ വന്നിട്ടില്ല .
അനുജന്‍മ്മാരാണങ്കില്‍ മൊബൈലില്‍ എന്തൊക്കെയാ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്നു
ആര്‍ക്കും ഞാന്‍ പോകുന്നതില്‍ ഒരു സങ്കടവുമില്ല . പോകുന്ന എനിക്കാണല്ലോ സങ്കടങ്ങള്‍ വേണ്ടത് കാരണം ഞാനാണല്ലോ ഇവര്‍ക്കൊക്കെ വേണ്ടി കഷ്ട്ടപെടാന്‍ പോകുന്നത് .
ഓരോന്ന് ആലോചിക്കും തോറും വല്ലാതെ അസ്വസ്ഥനാകുന്നത് അറിയുന്നുണ്ടായിരുന്നു ..
കസേരയിലിരുന്ന് ഗള്‍ഫിലെത്തിയാലുള്ള ജോലിയെ കുറിച്ചും , ജീവിത രീതികളെ കുറിച്ചും വെറുതെയൊന്ന്
ആലോചിച്ചപ്പോള്‍ നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിഞ്ഞൊള്ളൂ ..
ഇനി എത്ര കൊല്ലം കഴിഞ്ഞാണ് ഇത് പോലെ വീട്ടിലൊന്ന് ഇരിക്കാന്‍ കഴിയുക .
ഇവിടെയുള്ളവര്‍ക്കൊക്കെ നല്ല സുഖം ഒന്നും അറിയണ്ട ...
ഹാ .. എന്‍റെ വിധി എന്നും ചിന്തിച്ച് പുറത്തേക്കങ്ങനെ നോക്കിയിരുന്നു ..
അപ്പോഴും മനസ്സില്‍ സങ്കടങ്ങളുടെ പെരുമഴ തിമര്‍ത്ത് പെയ്യുകയായിരുന്നു . ..
പെട്ടെന്നാണ് അടുക്കള ഭാഗത്ത് നിന്നും എന്തോ പലഹാരമുണ്ടാക്കുന്നതിന്‍റെ മണം വന്നത് .
പുറത്തേക്കിറങ്ങി അടുക്കള ഭാഗത്തേക്ക് ചെന്ന് തുറന്നിട്ട ജനലിലുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ്ഗള്‍ഫിലേക്ക് കൊണ്ട് പോകാന്‍ തനിക്കിഷ്ട്ടപെട്ട പലഹാരം ഉണ്ടാക്കുന്ന ഉമ്മയെ കണ്ടത് . സന്തോഷത്തോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉമ്മ കരഞ്ഞ് കൊണ്ടാണ് പലഹാരാമുണ്ടാക്കുന്നത് .
കാര്യമെന്താണന്നറിയാന്‍ വേഗം അടുക്കളയിലേക്ക് കയറി ചെന്ന് " എന്തിനാണുമ്മാ കരയുന്നതെന്ന്..?" ചോദിച്ചപ്പോള്‍ " അത് പുക കൊണ്ടപ്പൊ കണ്ണു നിറഞ്ഞതാ മോനേ" എന്നും പറഞ്ഞ് മുഖം തട്ടം കൊണ്ട് തുടച്ച് ഉമ്മ ചിരിക്കാന്‍ ശ്രമിച്ചു പക്ഷെ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് വീണ്ടും കണ്ടതും അടുത്തേക്ക് ചെന്ന് കാര്യം തിരക്കിയപ്പോള്‍ഉമ്മ പറഞ്ഞു
" മോനേ ഒരുമ്മാക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മക്കള്‍ക്ക് എന്തൊക്കെയാണ് വേണ്ടത് അതെല്ലാം അവര്‍ക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുക എന്നത് എന്‍റെ കുട്ടിക്ക് പൂതിയുള്ളതൊന്നും കിട്ടാതെ ഞങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ അന്യ രാജ്യത്ത് ജീവിക്കുന്നത് ഓര്‍ത്തപ്പോ കരയാനല്ലാതെ ഉമ്മാക്ക് എന്തിനാ കഴിയാ " കൂടുതല്‍ പറയാന്‍ കിട്ടാതെ വിതുമ്പി കരയുന്ന ഉമ്മയെ ചേര്‍ത്ത് നിര്‍ത്തി ആ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊണ്ട് " .ഈ സ്നേഹം മതിയുമ്മാ എനിക്കീ ജന്മം മുഴുവനും ആ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ " എന്ന്‍ തൊണ്ടയിടറി പറയുമ്പോള്‍ കുടുംബം നോക്കാന്‍ മക്കള്‍ നാട് വിട്ട് പോകുന്നതില്‍ ആര്‍ക്കും ദുഖമില്ലെങ്കിലും പറഞ്ഞാല്‍ തീരാത്ത ദുഃഖം രക്ഷിതാക്കള്‍ക്കുണ്ട് എന്ന് ബോധ്യപ്പെടുകയായിരുന്നു ..
സ്നേഹത്തോടെ ഓരോ പ്രവാസിക്കും വേണ്ടി..

No comments:

Post a Comment